കോന്നി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചതോടെ കോന്നി ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കൂറുമാറ്റവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അയോഗ്യയാക്കിയ നടപടിക്കെതിരെ ജിജി സജി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ വിധി. ഇതോടെ ഇളകൊള്ളൂർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് ചിത്രം തെളിഞ്ഞു. ഇളകൊള്ളൂർ ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ജിജി സജി എൽ ഡി എഫിന് ഒപ്പം ചേർന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
പാർട്ടി വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ പരാതി സ്വീകരിച്ച കമ്മീഷൻ ഇവരെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെയാണ് ജിജി സജി ഹൈ ക്കോടതിയെ സമീപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അയോഗ്യത ശരിവെച്ചതോടെ പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ് ഇവിടെ. കഴിഞ്ഞ തവണ എൽ ഡി എഫ് ലെ റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്ക് ആണ് ജിജി തോല്പിച്ചത്. 13 അംഗങ്ങൾ ഉള്ള കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ എൽ ഡി എഫ് നും യു ഡി എഫ് നും 6 അംഗങ്ങൾ ആണ് ഉള്ളത്.





























