ഡൽഹി: അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന അസ്വാഭാവികമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഇത്തരം മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് സമിതി രൂപീകരണം. വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നാവ്ലേക്കർ ആണ് സമിതിയുടെ അധ്യക്ഷൻ.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷാമിക രവി എന്നിവരോടൊപ്പം സെൻസസ് കമ്മീഷണറും സമിതിയിൽ അംഗങ്ങളായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്സ്-1) ആയിരിക്കും സമിതിയുടെ മെമ്പർ സെക്രട്ടറി. മതപരവും സാമൂഹികവുമായ വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെ സമഗ്രമായി വിശകലനം ചെയ്യുകയാണ് സമിതിയുടെ പ്രധാന ദൗത്യം. ഇതിന്റെ അടിസ്ഥാനത്തിൽ, സാമൂഹിക സുസ്ഥിരത ഉറപ്പാക്കാനും ഗോത്രവർഗ്ഗ വിഭാഗങ്ങളെ സംരക്ഷിക്കാനും ആവശ്യമായ പരിഹാരമാർഗങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ സർക്കാരിന് സമർപ്പിക്കാനും സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.





























