ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര കര്‍മസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വസനീയവും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവുമായ രീതി പരീക്ഷകളില്‍ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ രാജ്യം കണ്ടത് യുവാക്കള്‍ ഒന്നിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങൾ.
വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇതിനോടകം തന്നെ നിരവധി നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഈ കര്‍മസമിതി മുന്നോട്ടുവയ്ക്കുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കാനാണ് തീരുമാനം. പരീക്ഷാ രീതികളില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും’ പ്രധാനമന്ത്രി വീഡിയോയില്‍ വിശദീകരിക്കുന്നു.
വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യതയും ഉത്തരവാദിത്തവും ഉറപ്പാക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിച്ചവര്‍ ഇന്ന് ജയിലിലാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. പരീക്ഷാ തട്ടിപ്പുകള്‍ ചോര്‍ച്ച എന്നിവയ്‌ക്കെതിരെ കടുത്ത ശിക്ഷാ വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.





























