കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ്. ‘പത്രിക’ എന്ന യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത് വീഡിയോയിലാണ് മോഹൻദാസിന്റെ പരാമർശം.’എനിക്ക് ഈ സിറ്റ്വേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും.
ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല…കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും…ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും..So many things will happen’- ടി.ജി മോഹൻദാസ് പറഞ്ഞു. 35 ദിവസം നീണ്ട ജന്തർ മന്തറിലെ സിജെപി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. വിദ്യാർഥികൾ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചാണ് കേന്ദ്രസർക്കാർ സമരത്തിന് മുന്നിൽ മുട്ടുമടക്കിയത്.






























