പാലാ: കോട്ടയത്തെ ഒരു വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലയിലേക്ക് ജോസ്.കെ.മാണിയുടെ ശ്രമഫലമായി എത്തിച്ച അഞ്ചോളം കേന്ദ്ര ഉന്നത പഠനകേന്ദ്രങ്ങൾ കോട്ടയത്തിൻ്റെ വിദ്യാഭ്യാസ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തിൽ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായപ്പോഴും പാലാ വിദ്യാഭ്യാസ ജില്ല കിരീടം നിലനിർത്തുക തന്നെ ചെയ്തിരിക്കുന്നതിൽ പ്രത്യേകം വിദ്യാർത്ഥികളെ അനുമോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അഭിരുചിക്കനുസരിച്ച് മാത്രമെ ഉപരിപഠനം തെരഞ്ഞെടുക്കാവൂ എന്ന് അദ്ദേഹം ഉപദേശിച്ചു.
പാലായിൽ കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്നേഹാദരവ് അവാർഡ് ദാന ചടങ്ങിലും അനുമോദന യോഗത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും കേരള സിലബസിൽ ഇന്നത വിജയം നേടിയ 750-ൽ പരം വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മാണി എം.പി ഉപഹാരങ്ങളും അവാർഡുകളും വിതരണം ചെയ്തു.