സീതത്തോട് : സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മഴനിരക്ക് ശബരിഗിരി പദ്ധതി പ്രദേശത്ത് ലഭിച്ചു. സംഭരണിയിലെ ജലനിരപ്പ് 65 ശതമാനമായി. സംഭരണികളിലേക്കുള്ള നീരൊഴുക്കിലും റെക്കോഡ് വർദ്ധന ഉണ്ടായി. ശബരിഗിരി പദ്ധതി പ്രദേശത്ത് കഴിഞ്ഞദിവസം മാത്രം 134 മില്ലിമീറ്റർ മഴ ലഭിച്ചു. ഒരുദിവസം കൊണ്ട് മാത്രം വിസ്തൃതമായ പദ്ധതി സംഭരണികളിൽ മൂന്നുശതമാനം ജലനിരപ്പാണ് വർധിച്ചത്. പ്രധാന സംഭരണിയായ കക്കി-ആനത്തോട് ഡാമിൽ 971.38 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇവിടെ പരമാവധി ശേഷി 981.456 മീറ്ററാണ്. ഉപസംഭരണിയായ പമ്പാഡാമിൽ 976.15 മീറ്ററായി ജലനിരപ്പ് വർധിച്ചു.
986.332 മീറ്ററാണ് ഇവിടെ പരമാവധി സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ്. ശബരിഗിരിയിൽ കഴിഞ്ഞ ദിവസം മാത്രം 33.281 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്‌പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. വരും ദിവസങ്ങളിലും ഇതേനിലയിൽ തന്നെ നീരൊഴുക്ക് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പദ്ധതി പ്രദേശത്ത് വ്യാഴാഴ്ച പകലും രാത്രി വൈകിയും കനത്ത മഴയുണ്ടായി. മൂഴിയാർ പവ്വർഹൗസിൽ 6.7172 മില്യൺ യൂണിറ്റ് വൈദ്യുതി കഴിഞ്ഞദിവസം ഉത്‌പാദിപ്പിച്ചു. ആറ് ജനറേറ്ററുകളുള്ള ഇവിടെ അഞ്ച് ജനറേറ്ററുകളിൽ നിന്നാണിപ്പോൾ വൈദ്യുതി ഉത്‌പാദനം നടക്കുന്നത്.






























