തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച സംഭവിച്ചതായി കെ.എൻ. ബാലഗോപാൽ. കൃത്യമായ പ്രളയ മുന്നറിയിപ്പ് നൽകുന്നതിലോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലോ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയബാധിതർ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.ജ നങ്ങളെ പ്രളയം വിഴുങ്ങുമ്പോൾ സർക്കാർ സംവിധാനങ്ങളെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന രീതിയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റർ സ്വന്തം കുടുംബകാര്യങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു ആഘോഷിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് ചിലവഴിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. പദ്ധതിയിൽ ഒപ്പിട്ടിട്ടില്ലെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കേന്ദ്രസർക്കാർ തന്നെ സുപ്രീം കോടതിയിലും പാർലമെന്റിലും വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വിശ്വസനീയമായി കള്ളം പറയാൻ കഴിവുള്ള മറ്റൊരാൾ ഭൂമിമലയാളത്തിലില്ലെന്ന് അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ പുറത്തായതോടെ യുഡിഎഫിലെ തന്നെ ഘടകകക്ഷികൾക്ക് നിലപാട് മാറ്റേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.



























