ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലേക്കുള്ള റെയിൽവേ ശൃംഖല വിപുലീകരിക്കാൻ ഏകദേശം 45,000 കോടി രൂപയുടെ വമ്പൻ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. സൈനിക നീക്കങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം വ്യാപാരത്തിനും യാത്രാ സൗകര്യങ്ങൾക്കും ഈ പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ. 2017-ൽ ദോക് ലാമിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം വന്നതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ വിമാനത്താവളങ്ങൾ, ഹെലിപ്പാഡുകൾ, റോഡുകൾ എന്നിവയുടെ നിർമാണം ചൈന വേഗത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തികളിലെ റെയിൽ കണക്ടിവിറ്റി ശക്തിപ്പെടുത്തി തന്ത്രപരമായ മുൻതൂക്കം ഉറപ്പാക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ പുതിയ റെയിൽപാതകൾ, പ്ലാറ്റ്ഫോമുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കും. അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി റെയിൽ ശൃംഖലയാണ് പ്രധാനമായും വികസിപ്പിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യയുടെ മൊത്തം റെയിൽവേ വികസന പദ്ധതിയിൽ 22 ശതമാനവും അതിർത്തി മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ, പാക്കിസ്ഥാനുമായുണ്ടായ സമീപകാല സംഘർഷങ്ങൾ, ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത എന്നിവ കണക്കിലെടുത്താണ് ഈ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്.



























