വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില വിദേശ പൗരന്മാർക്ക് അമേരിക്കൻ സന്ദർശക വിസ ലഭിക്കുന്നതിന് മുമ്പ് 20,000 അമേരിക്കൻ ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വരെ ബോണ്ട് കെട്ടിവെക്കേണ്ട പുതിയ സംവിധാനം സ്ഥിരനിയമമാക്കി. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം അമേരിക്കൻ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു. 2026 ഓഗസ്റ്റ് 3 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന 50 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ വ്യവസ്ഥ ബാധകമാകുന്നത്. ബിസിനസ് ആവശ്യങ്ങൾക്കുള്ള ബി-1 വിസയും വിനോദസഞ്ചാര ആവശ്യങ്ങൾക്കുള്ള ബി-2 വിസയും അപേക്ഷിക്കുന്നവരെയാണ് പുതിയ ചട്ടം പ്രധാനമായും ബാധിക്കുക. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുന്ന കോൺസുലർ ഉദ്യോഗസ്ഥരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണ്ട് തുക നിശ്ചയിക്കുക. ആവശ്യമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ വിസ അനുവദിക്കുന്നതിന് മുമ്പ് 20,000 ഡോളർ വരെ ബോണ്ട് ആവശ്യപ്പെടാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ 5,000, 10,000, 15,000 ഡോളർ എന്നിങ്ങനെയായിരുന്നു ബോണ്ട് തുക. പുതിയ ചട്ടത്തിൽ 5,000 ഡോളർ എന്ന ഓപ്ഷൻ ഒഴിവാക്കുകയും പരമാവധി ബോണ്ട് തുക 20,000 ഡോളറായി ഉയർത്തുകയും ചെയ്തു. അതേസമയം ഈ തീരുമാനം നിയമപരമായി അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേരെ സാമ്പത്തികമായി ബാധിക്കുമെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ വിമർശിച്ചു. ഉയർന്ന ബോണ്ട് തുക സാധാരണ യാത്രക്കാരെ പിന്നോട്ടടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെയും നിയമപരമായ നടപടിക്രമങ്ങളെയും ബാധിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.



























