മുസാഫര്‍പൂരി : ബീഹാറിലെ മുസാഫര്‍പൂരിലെ മഹന്ത് ദര്‍ശന്‍ ദാസ് മഹിള (എംഡിഡിഎം) കോളേജിന് പുറത്ത് ഞായറാഴ്ച്ച ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. ചില പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതാന്‍ എംഡിഡിഎം കോളേജില്‍ എത്തിയിരുന്നു. കുട്ടികള്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ ശിരോവസ്ത്രം അണിഞ്ഞ പെണ്‍കുട്ടികളെ ഒരു അധ്യാപകന്‍ തടഞ്ഞു. ശിരോവസ്ത്രത്തിനുള്ളില്‍ എന്തെങ്കിലും ബ്ലൂടൂത്ത് ഉപകരണം ഘടിപ്പിച്ചിരിക്കാമെന്ന് സംശയം തോന്നിയതിനാല്‍ ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു വനിതാ ഗാര്‍ഡിനെ വിളിച്ച് തങ്ങളെ പരിശോധിക്കാന്‍ പെണ്‍കുട്ടികള്‍ അധ്യാപകനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും എന്തെങ്കിലും മോശമായ പ്രവൃത്തി ഉണ്ടായാല്‍ പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യം അധ്യാപകന്‍ ഗൗനിച്ചില്ലെന്നും പരീക്ഷയ്ക്ക് ഹാജരാകുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടികള്‍ ആരോപിച്ചു. ശശിഭൂഷണ്‍ എന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധര്‍ എന്ന് പോലും വിളിച്ചതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. ‘നിങ്ങള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെന്നും ഇവിടെ ഇതൊന്നും പാടില്ലെന്നും വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ’ എന്നും അധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അധ്യാപകന്‍റെ ആക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രകോപിതരായ പെണ്‍കുട്ടികള്‍ പരീക്ഷയെഴുതാതെ പുറത്തിറങ്ങി കോളേജ് ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് മിഥാന്‍പുര പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീകാന്ത് പ്രസാദ് സിന്‍ഹ വനിതാ കോണ്‍സ്റ്റബിള്‍മാരുമായി സ്ഥലത്തെത്തി പെണ്‍കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കനു പ്രിയയും സ്ഥലത്തെത്തി വിദ്യാര്‍ഥികളെ സമാധാനിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് പെണ്‍കുട്ടികള്‍ പരീക്ഷയെഴുതി മടങ്ങി.





























