തിരുവനന്തപുരം : വിഴിഞ്ഞം സമരത്തില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിലുമാണ് മത്സ്യ ത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. ആറ്റിങ്ങൽ, പൂവാർ, തുമ്പ, ചാക്ക ഉൾപ്പെടെ ആറിടങ്ങളിലാണ് റോഡ് ഉപരോധം. വള്ളങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് വഴിതടയുന്നത്.
ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേൽപാലത്തിലും ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ ബസുകളടക്കം കുടുങ്ങി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വിഴിഞ്ഞം ജംക്‌ഷൻ, മുല്ലൂര്‍ എന്നിവിടങ്ങളില്‍ ഉപരോധസമരം നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടിടങ്ങളിലും മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നു ചൂണ്ടികാണിച്ചാണ് കലക്ടറുടെ നടപടി.
രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടേറിയറ്റിലേക്കു മാർച്ചും നടത്തും. 19 ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്തുമെന്നും സമരസമിതി അറിയിച്ചു. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്. തുറമുഖ കവാടത്തിലെ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കുകയും അട്ടിമറിക്കാൻ ശ്രമിക്കുകയുമാണെന്നു സമിതി ആരോപിച്ചു.





























