ബംഗളൂരു: ഹിജാബ് നിരോധനത്തിന്‍റെ പേരില്‍ ഒരു വിദ്യാര്‍ഥിനിപോലും കര്‍ണാടകയില്‍ പഠനം നിര്‍ത്തി പോയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. വന്‍ തോതില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ കോളജുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നുവെന്ന് വിവരാവകാശ കണക്കുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അവകാശവാദം.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹൈകോടതി ശരിവെച്ചത് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് കര്‍ണാടക വിദ്യാഭ്യാസ നിയമം പറയുന്നത്. ഇത്രയും കാലം ഇത് അനുസരിച്ചുകൊണ്ടിരുന്ന ആറു വിദ്യാര്‍ഥിനികള്‍ക്ക് എങ്ങനെയാണ് പെട്ടെന്ന് ഹിജാബ് ധരിക്കണമെന്ന ചിന്ത വന്നത്. ആരാണ് അവരെ പിന്തുണച്ചത്. നിയമം നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഉഡുപ്പി കോളജില്‍ മാത്രമാണ് ഇത്തരമൊരു പ്രശ്നം ഉയര്‍ന്നത്. ജില്ലയില്‍ എട്ടു കോളജുകളുണ്ട്. അവയിലൊക്കെയും ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍, ആറു വിദ്യാര്‍ഥിനികളല്ലാതെ മറ്റാരും നിയമത്തെ എതിര്‍ത്ത് രംഗത്തു വന്നില്ല. ഹിജാബിന്‍റെ പേരില്‍ ഞങ്ങളുടെ കണക്കുകള്‍ പ്രകാരം ഒരു കുട്ടിയും കോളജ് നിര്‍ത്തിപ്പോയിട്ടില്ല.1985 മുതല്‍ തുടര്‍ന്നുവരുന്ന കര്‍ണാടകയിലെ യൂണിഫോം സംവിധാനം ബി.ജെ.പി കൊണ്ടുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.





























