പത്തനംതിട്ട : കൊക്കയാർ ഉരുൾ പൊട്ടൽ ദുരന്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും അർഹതയുള്ളവർക്ക് നഷ്ട്ടപരിഹാര തുകയോ പുനരധിവാസമോ ലഭിക്കാത്ത അവസ്ഥയാണ് കൊക്കയാർ മാക്കോച്ചിയിലെ ഏഴാം വാർഡ് നിവാസികൾക്ക്. വീടും സ്ഥലവും നഷ്ട്ടപ്പെട്ട അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്. എന്നാൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് മാത്രമാണ് പൂർണമായി സഹായം കിട്ടിയത്. ഏകദേശം ഏഴോളം കുടുംബങ്ങൾക്ക് പൂർണമായും അൻപതോളം കുടുംബങ്ങൾക്ക് ഭാഗികമായും വീടുകൾ നഷ്ട്ടപ്പെട്ടു.
മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമൂഹിക സന്നദ്ധസംഘടനയായ ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷ(ഹിൽഡെഫ് )ന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവർത്തകരായ പാലക്കാട് സ്വദേശി ലിനു വി ചീരൻ ,കാസർഗോഡ് സ്വദേശികളായ സ്വാതി.കെ, സാന്ദ്ര നായർ, കണ്ണൂർ സ്വദേശിയായ ക്രിസ്റ്റീന സജി എന്നിവർ മുണ്ടക്കയം കൊക്കയാർ പൂവഞ്ചി മക്കൊച്ചിയിലെ ദുരന്ത ബാധിത പ്രദേശത്ത് താമസിച്ചു കൊണ്ട് പഠനം നടത്തുകയാണ്. അവർക്കാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നത് ഹിൽഡെഫ് മാനേജർ പോൾസൺ തോമസ് പ്രൊജക്റ്റ് കോഡിനേറ്റർ സാറ പുന്നൂസ് സാമൂഹിക പ്രവർത്തകൻ ജിത്തു ചന്ദ്ര എന്നിവരാണ്. ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്ത് വാസയോഗ്യമല്ലാത്തതിനാൽ പ്രദേശവാസികൾ ഉപേക്ഷിച്ചു പോയ വീടുകളിലൊന്നായ റെഞ്ചി പ്ലാക്കുന്നേലിന്റെ വീട്ടിലാണ് ഹിൽഡെഫ് സാമൂഹിക പ്രവർത്തകർ താമസിച്ചത്.
ദുരന്തത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവർ ,ഉറ്റവരെ നഷ്ടപ്പെട്ടവർ, വീടും സ്ഥലവും ഉപജീവന മാർഗവും നഷ്ടപ്പെട്ടവർ തുടങ്ങി ദുരന്തത്തിന്റെ ബാക്കിപത്രമായി ജീവിക്കുന്ന നിരവധിപേരാണ് കൊക്കയാറിലെ പൂവഞ്ചി, മാക്കോച്ചിയിലുള്ളത്. ദുരന്ത ശേഷം നിരവധിപേർക്ക് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നതായി പഠനം പറയുന്നു. മഴക്കാലത്തും സ്വന്തമായി വീടില്ലാതെ വാടകവീടുകളിൽ കഴിയുകയാണിവർ. ഉപജീവനമാർഗമായി കൃഷിയേയും മറ്റ് അനുബന്ധ തൊഴിലുകളേയും ആശ്രയിച്ചിരുന്നവർക്ക് അധിക വാടക നൽകി ഇവിടെ തുടരുക വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും.
ഒരു ദുരന്തത്തിന് സാക്ഷിയായതുകൊണ്ട് തന്നെ മഴയുടെ ശക്തി കൂടിയായാൽ ഉരുൾ പൊട്ടിയതിന് സമീപമുള്ളവർ മറ്റ് എവിടേയ്ക്കെങ്കിലും താമസം മാറും. രാത്രിയായാൽ പ്രായമായവർ ബന്ധു വീടുകളിലേക്ക് പോകും. രണ്ട് വർഷമായി ഈ പ്രദേശത്ത് നിരന്തരം കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതായി സമീപവാസികൾ പറയുന്നു. ദുരന്തത്തിൽ പാലം തകർന്നതിനെ തുടർന്ന് മെച്ചപ്പെട്ട ഗതാഗത സംവിധാനമില്ല. അവശ്യ സാധനങ്ങൾ വാങ്ങാൻ രണ്ട് കിലോമീറ്ററിലധികം നടക്കണം തുടങ്ങി മക്കൊച്ചി നിവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ഹിൽഡെഫ് പഠനവിധേയമാക്കിയിട്ടുണ്ട് .
ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും അർഹതയുള്ളവർക്ക് നഷ്ട്ടപരിഹാര തുകയോ പുനരധിവാസമോ ലഭിക്കാത്ത സാഹചര്യത്തിൽ ദുരന്തത്തിന്റെ യഥാർത്ഥ ഗൗരവം മനസിലാക്കി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ച് മാക്കോച്ചി നിവാസികൾക്ക് ഒരു കൈത്താങ്ങാവുകയെന്നതാണ് ഹിൽഡിഫിന്റെ ലക്ഷ്യം. കൊറോണയും പ്രളയദുരന്തവും കാരണം ജീവിതം വഴിമുട്ടിനിൽക്കുന്ന പ്രദേശവാസികൾക്കൊപ്പം ദുരന്ത ഭൂമിയിൽ ഹിൽഡെഫ് സാമൂഹിക പ്രവർത്തകർ തിരുവോണനാളിൽ ഓണസദ്യ ഒരുക്കിയിരുന്നു.
സാമൂഹിക പ്രവർത്തകരെ നേരിൽ കാണുവാനും അഭിനന്ദിക്കുവാനും പീരുമേട് എം.എൽ.എ വാഴൂർ സോമൻ എത്തിയത് പ്രവർത്തനങ്ങൾക്ക് ആവേശമായി. ഹിൽഡെഫ് സാമൂഹിക പ്രവർത്തകർ എം.എൽ.എയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ പ്രദേശവാസികളുടെ ആശങ്കകൾ പങ്കുവച്ചു. ഫാദർ വി.സി സെബാസ്റ്റ്യൻ അധ്യക്ഷതയിൽ കൂടിയ യോഗം ഹിൽഡെഫിന്റെ സാമൂഹിക പ്രവർത്തകരെ അഭിനന്ദിച്ചു. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ഉദ്ഘടാനം ചെയ്തു. ഹിൽഡെഫ് ജനറൽ സെകട്ടറി അജി ബി.റാന്നി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് മെമ്പർ സ്റ്റാൻലി സണ്ണി, സി.ജെ വർഗീസ്,
നൗഷാദ് വെമ്പിളി, അയൂബ് ഖാൻ കട്ടപ്ലാക്കൽ, തൗഫീഖ് കല്ലുപുരക്കൽ, സണ്ണി തുരുത്തെപള്ളി എന്നിവർ പ്രസംഗിച്ചു. സോണിയ വിജയൻ, മാത്യു കമ്പിയിൽ, ഷാജൻ തോമസ്, ചിന്തു പ്രസാദ് എന്നിവർ നേതൃത്വം നൽകി.
































