ഹിമാചൽ: ഹിമാചൽ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 68 സീറ്റുകളിലേക്ക് ഒരു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 412 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 43 സീറ്റുകളാണുള്ളത്.
സംസ്ഥാനത്ത് ആകെ 55,92,828 വോട്ടർമാരാണുള്ളത്. ഇതിൽ 28,54,945 പുരുഷന്മാരും 27,37,845 സ്ത്രീ വോട്ടർമാരുമാണ്. ഇത് കൂടാതെ ആകെ 38 മൂന്നാം ലിംഗക്കാരും വോട്ട് ചെയ്യും. 1982 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് കണ്ടത്. ഒരു ചെറിയ സംസ്ഥാനമാണ് ഹിമാചലെങ്കിലും ഇവിടെ രാഷ്ട്രീയ പ്രവചനങ്ങൾ നടത്തുന്നത് അത്ര എളുപ്പമല്ല.
സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും 8 ലക്ഷം തൊഴിലവസരങ്ങളും നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുമ്പോൾ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഒരു ലക്ഷം തൊഴിലവസരങ്ങളും 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ടും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.