ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹിന്ദുക്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ഇയാളുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബര്‍ 21 വരെ നീട്ടി. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് പുതിയ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ലൈംഗികാതിക്രമ ഭീഷണി ഉയർത്തിയതായി പെൺകുട്ടിയുടെ പരാതിയിൽ ഉണ്ടായിരുന്നു.പെൺകുട്ടിയുടെ പരാതിൽ നടപടി ആവശ്യപ്പെട്ട് സിജെപി പ്രതിനിധിയായ നാഗിനയും ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനായ ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നാഗിനയും ചന്ദ്രശേഖർ ആസാദും ആവശ്യപ്പെട്ടിരുന്നു.






























