ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ പ്രശംസിച്ച് കരസേനാമേധാവി എം എം നരവാനെ. ചരിത്രനീക്കമാണ് ഇതെന്നും, ‘പടിഞ്ഞാറു നിന്നുള്ള അയൽക്കാരുടെ’ നിഴൽ യുദ്ധം ഇതോടെ അവസാനിപ്പിക്കാൻ കഴിഞ്ഞെന്നും ജമ്മു കശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും നരവാനെ വ്യക്തമാക്കി.
സായുധസേനകൾ ഒരു കാരണവശാലും തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പുതുതായി സ്ഥാനമേറ്റെടുത്ത കരസേനാ മേധാവി വ്യക്തമാക്കി. ദില്ലിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന എഴുപത്തിരണ്ടാമത് കരസേനാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ വേണമെങ്കിൽ പാക് അധീന കശ്മീരും പിടിച്ചെടുക്കാൻ തയ്യാറാണെന്ന് നരവാനെ പറഞ്ഞിരുന്നു. ”തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ നേരിടാൻ ഞങ്ങളുടെ പക്കൽ പല വഴികളുമുണ്ട്. അതൊന്നും ഉപയോഗിക്കാൻ ഞങ്ങൾ മടിക്കില്ല”, എന്നായിരുന്നു നരവാനെയുടെ മുന്നറിയിപ്പ്.
കരസേനയുടെ ശക്തി തെളിയിക്കുന്ന മിലിട്ടറി ഉപകരണങ്ങളടക്കം പ്രദർശിപ്പിക്കുന്ന വിപുലമായ പരേഡും കരസേനാ ദിനത്തിന്റെ ഭാഗമായി ദില്ലിയിൽ നടന്നു. ജനറൽ നരവാനെയ്ക്ക് പുറമേ എയർ ചീഫ് മാർഷൽ ആർകെഎസ് ബഹാദുരിയ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അതേസമയം കരസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പരേഡ് നയിച്ചത് അഭിമാനനിമിഷമായി. കരസേനാ ക്യാപ്റ്റൻ താനിയ ഷെർഗ്ഗിലാണ് പുരുഷ കണ്ടിൻജന്‍റുകളെയെല്ലാം പരേഡിൽ നയിച്ചത്.
1949-ൽ സ്വാതന്ത്ര്യത്തിന് രണ്ട് വർഷത്തിന് ശേഷം ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്ന് ആദ്യത്തെ സൈനികമേധാവിയായി ജനറൽ കരിയപ്പ ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് എല്ലാ ജനുവരി 15-ാം തീയതിയും കരസേനാ ദിനമായി ആചരിക്കുന്നത്. എഴുപത്തി രണ്ടാമത് കരസേനാ ദിനമാണ് ഇത്തവണ. മൂന്ന് സേനകളുടെയും മേധാവിയായി ഒരു ജനറൽ. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേറ്റ് ആദ്യമായി നടക്കുന്ന കരസേനാദിനമാണിത്.