ചെന്നൈ : തമിഴ്നാട്ടിലെ കനത്ത മഴയെത്തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കൽ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. കാഞ്ചീപുരം, ചെങ്കൽപട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആർസി നഗർ, നന്ദനം, മൈലാപ്പൂർ, ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കിൽ നഗരം സ്തംഭിച്ച നിലയിലായിരുന്നു. പത്ത് ജില്ലകളിൽ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുക, എന്നാൽ ഇത് അതിതീവ്രമാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശിച്ചു.