തിരുവനന്തപുരം : കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിയെ ദത്തുനൽകിയ വിഷയത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നൽകിയത്.
കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തിൽ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ വിഷയം. ഇവരുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് ദത്ത് നൽകിയതും അതുസംബന്ധിച്ച വിവാദങ്ങളും കേരളത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.