ഷില്ലോങ്: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ സോനവും കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി പോലീസ്. ഇതിനായി അജ്ഞാതയായ ഒരു സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ കൊലയാളികൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സത്യം പുറത്തുവരുന്നതുവരെ സോനത്തിന് ഒളിവിൽ കഴിയാൻ കൂടുതൽ സമയം ഇതുവഴി കിട്ടുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടലെന്നും പോലീസ് പറയുന്നു.
ഇന്‍ഡോറിലെ വ്യവസായിയായ രാജാ രഘുവംശിയെ വധിക്കാനുള്ള ഗൂഢാലോചന വിവാഹത്തിന് തൊട്ടുമുമ്പ് ഇൻഡോറിൽ വെച്ചാണ് പ്രതികള്‍ ആസൂത്രണം ചെയ്തത്. രാജ കൊല്ലപ്പെടുന്നതിന് മുമ്പ് കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പദ്ധതികൾ ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് നടന്നില്ലെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. സോനം നദിയിൽ ഒലിച്ചുപോയി എന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതായിരുന്നു പ്രതികളുടെ ഒരു പദ്ധതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു, ഏതെങ്കിലും സ്ത്രീയെ കൊലപ്പെടുത്തി ആ വ്യക്തിയുടെ മൃതദേഹം സോനത്തിന്റെ സ്കൂട്ടറിൽ ഇട്ട് കത്തിച്ച് അത് സോനത്തിന്റേതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മറ്റൊരു പദ്ധതി.





























