മസ്‌ക്കറ്റ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ- ഒമാൻ നയതന്ത്ര ചർച്ചകൾ തുടരുന്നു. ഹോർമുസ് തുറക്കുന്നതിൽ ഇന്നോ നാളെയോ കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനുമായി നടത്തുന്ന ചർച്ചകൾ ‘പോസിറ്റീവ്’ ആണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൂചന നൽകിയിട്ടുണ്ട്.
ഹോർമുസുമായി ബന്ധപ്പെട്ട ചർച്ചയിൽ മസ്‌കറ്റും ടെഹ്‌റാനും ‘പുതിയ തലത്തിൽ’ എത്തിയതായി ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി കടലിടുക്കിൽ ഒരു ‘മിഡിൽ കോറിഡോർ’ നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോഴും, അമേരിക്കയുടെ ഇടപെടലുകളും സൈനിക ഭീഷണികളുമാണ് കരാറിലെത്താൻ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഭീഷണിയുടെ നിഴൽ നിലനിൽക്കുന്നിടത്തോളം കരാർ വൈകുമെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെയായി കുറഞ്ഞു. ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വിജയിച്ചാൽ യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ കരാർ.





























