കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഷഹീൻ, നിതിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം 16 ആയി.മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. തുടർന്ന് മെയ് 27-ന് കേസിൽ ആകെ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സെഷൻസ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഒമ്പത് പ്രതികൾക്കും പിന്നീട് നാല് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇന്ന് രണ്ട് പേർക്ക് കൂടി ജാമ്യം ലഭിച്ചതോടെ ആകെ 16 പ്രതികൾ ജാമ്യത്തിലായി. ഇനി ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കാനുള്ളത്. വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ പ്രതികളെ തുടർന്നും ജയിലിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദ്യഘട്ടത്തിൽ ജാമ്യം നൽകിയ പ്രതികൾക്കായി കോടതി സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് ഷഹീനും നിതിൻ രാജിനും ബാധകമാക്കിയത്.




























