കാക്കനാട് : പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിൽ മാരക ലഹരിവസ്തുവായ എം.ഡി.എം.എ. ഉൾപ്പെടെ ഉപയോഗിച്ച് പാർട്ടി നടത്തുന്നതിനിടെ യുവതി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ മുള്ളരിങ്ങാട് തേക്കിൻകാട്ടിൽ വീട്ടിൽ മറിയം (20), കോഴിക്കോട് ബാലുശ്ശേരി ചലിക്കണ്ടി വീട്ടിൽ ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളിൽ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂർ നജീബ് (40) എന്നിവരുടെ അറസ്റ്റാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറിയാ ബിജുവിന്റെ മൊബൈലില്‍ നിറയെ ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍. പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.
ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് ചാടിയപ്പോഴാണ് അതുലിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ.യും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. യുവതിയുടെ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളില്‍ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






























