കൊല്ലം: മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവർ കഴിഞ്ഞ ദിവസം അഷ്ടമുടിക്കായലിൽ ചാടി മരിച്ചിരുന്നു. ഞായറാഴ്ച പകൽ രണ്ടിനാണ് കൈക്കുഞ്ഞുമായി രാഖി വീടുവിട്ടിറങ്ങിയത്. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച രാവിലെ 10ന് കൈതാകോടി പാലക്കടവ് കായൽവാരത്ത് രാഖിയുടെ മൃതദേഹം കണ്ടെത്തി. പാലക്കടവ് സ്വദേശി യശോധരൻപിള്ളയുടെയും രമയുടെയും രണ്ടാമത്തെ മകളാണ് രാഖി.
സംഭവത്തെ തുടർന്ന് സ്വകാര്യ ബസ് കണ്ടക്ടറായ ഭർത്താവ് സിജു ചന്ദ്രൻ ഒളിവിൽപോയി. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ദിവസങ്ങൾക്കു മുന്പ് ഇയാൾ രാഖിയെ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നതായും പറയുന്നു. നാലു വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം.