കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. കോന്നി പൂവൻപാറ സ്വദേശി ഇളയാംകുന്ന് ചെല്ലമ്മ(73) ആണ് മരണപെട്ടത്. ദിവസങ്ങൾക്കു മുൻപ് ഛർദിയെ തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെല്ലമ്മയെ പിന്നീട് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വയർ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശം നൽകിയതോടെ മെഡിക്കൽ കോളേജ് സ്കാനിംഗ് വിഭാഗത്തിൽ എത്തിച്ചു എങ്കിലും സ്കാനിംഗ് തീയതി നീണ്ട് പോയതിനെ തുടർന്ന് സ്വകാര്യ ലാബിൽ ചെയ്യേണ്ടി വന്നു.
കുടലിൽ മുഴയാണെന്ന് സ്ഥിരീകരിച്ച ഡോക്ടർമാർ വയർ ഓപ്പറേഷൻ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് അണുബാധയാവുകയും ചെല്ലമ്മയെ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ക്യാൻസർ സ്ഥിരീകരിക്കാൻ ബയോക്സി ടെസ്റ്റ് നടത്തിയെങ്കിലും ഇതിന്റെ ഫലം വരുന്നതിന് മുൻപ് തന്നെ ചെല്ലമ്മയ്ക്ക് ക്യാൻസർ മൂന്നാം ഘട്ടം ആണെന്നാണ് ബന്ധുക്കളെ അറിയിച്ചത് എന്നും വീണ്ടും ഈ ഭാഗം ഓപ്പറേഷൻ നടത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. രണ്ടാമത്തെ ഓപ്പറേഷനോടെ ഗുരുതരാവസ്ഥയിലായ ചെല്ലമ്മ ഇപ്പോൾ മെഡിക്കൽ കോളേജ് ഐ സി യു വിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ആണ് മരണം സംഭവിച്ചത്. വിഷയത്തിൽ കോന്നി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.





























