ഡല്‍ഹി: മഹാരാഷ്‌ട്ര ശിവസേനയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെയും 16 എം.എല്‍.എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമോ എന്നതിലാണ് ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുക. ഉദ്ധവ് താക്കറെ – ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിനിടെ കഴിഞ്ഞ വർഷം ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം. ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു.
അതേസമയം അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റെങ്കിലും നേടാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് ഉദ്ധവ് പക്ഷത്തെ നേതാവും എം.എൽ.സിയുമായ അംബാദസ് ദൻവെ പറഞ്ഞിരുന്നു. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരുന്നു ശിവസേന മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉദ്ധവ് താക്കറെ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടർന്ന് ഉദ്ധവ് താക്കറെ രാജിവെച്ചത്.





























