കൊച്ചി : കേരളത്തിലെ അടുക്കളകളിലേക്ക് വെളിച്ചെണ്ണ വീണ്ടും സജീവമായി തിരിച്ചെത്തുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ തേങ്ങയുടെ വില പകുതിയായി കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിലയിലും വലിയ ഇടിവുണ്ടായത്. ഒരു കാലത്ത് റെക്കോർഡ് വിലയിലേക്ക് ഉയർന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 280 രൂപയാണ് നിലവിലെ റീട്ടെയിൽ വില. 2025-ൽ കിലോഗ്രാമിന് 500 രൂപ കടന്നിരുന്ന സ്ഥാനത്താണിത്. വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല വെളിച്ചെണ്ണ ലിറ്ററിന് 245 മുതൽ 250 രൂപ വരെ നിരക്കിലും വിപണിയിൽ ലഭ്യമാണ്. വില കുറഞ്ഞതോടെ മറ്റു പാചക എണ്ണകൾ ഉപയോഗിച്ചിരുന്ന വീട്ടമ്മമാർ വീണ്ടും വെളിച്ചെണ്ണയിലേക്ക് മാറുന്നത് വിപണിയിൽ വെളിച്ചെണ്ണയുടെ വിൽപ്പന വർദ്ധിപ്പിച്ചിട്ടുണ്ട്.
കടുത്ത വേനൽ, പശ്ചിമേഷ്യൻ യുദ്ധം, തമിഴ്‌നാട്ടിലെ ഉൽപ്പാദന വർദ്ധനവ് എന്നിവയാണ് വിലയിടിവിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ചൂട് കൂടിയതുമൂലം തേങ്ങ പെട്ടെന്ന് വിളഞ്ഞതും കർഷകർ അവ വേഗത്തിൽ വിറ്റഴിച്ചതും വിപണിയിൽ നാളികേരത്തിന്റെ ലഭ്യത കൂട്ടി. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിളവാണ് ഇത്തവണ തമിഴ്‌നാട്ടിൽ ഉണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഈ വിലക്കുറവ് ആശ്വാസകരമാണെങ്കിലും നാളികേര കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കുറ്റിയാടി തേങ്ങയ്ക്ക് കിലോഗ്രാമിന് വെറും 40 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.






























