അങ്കമാലി : എറണാകുളം അങ്കമാലിയിൽ വൻ ലഹരിവേട്ട. ഏകദേശം അരക്കിലോയോളം ഹെറോയിനുമായി മൂന്ന് അസം സ്വദേശികളെ റൂറൽ എസ്പിയുടെ സ്ക്വാഡ് പിടികൂടി. അങ്കമാലി കെഎസ്ആർടിസി പരിസരത്ത് വെച്ചായിരുന്നു പോലീസിന്റെ ഈ നിർണ്ണായക പരിശോധന നടന്നത്. അസമിൽ നിന്ന് കേരളത്തിലേക്ക് കാർ മാർഗമാണ് പ്രതികൾ ഹെറോയിൻ എത്തിച്ചത്. കാറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിൽ ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നിലവിൽ 400 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.
ഇതിന്റെ കൃത്യമായ അളവ് പരിശോധിച്ചുവരികയാണ്. അസമിൽ നിന്ന് ഇത്രയും വലിയ അളവിൽ ഹെറോയിൻ റോഡ് മാർഗം കേരളത്തിലേക്ക് എത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. യാത്രാമധ്യേ എവിടെയും പരിശോധനകൾ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പിടിയിലായ പ്രതികളുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.






























