തിരുവനന്തപുരം : കുടുംബം സാത്താന്‍ സേവയാണെന്ന് സംശയിച്ച കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളും. മകന്‍ പ്രജിന്റെ പഠനത്തിനായി ജോസ് ഏഷ്യന്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഏജന്റായ ഡോ. നിയാസിന് കൈമാറിയ പണം മെഡിക്കല്‍ കോളേജില്‍ അടച്ചിരുന്നില്ല. ഇത് വ്യക്തമാക്കുന്ന ജോസും ഡോ. നിയാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍ നിയാസ് കാരണം എംബിബിഎസ് കരിയറില്‍ തനിക്ക് നഷ്ടമായത് 3 വര്‍ഷമെന്ന് പ്രജിന്‍ പറയുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. ഡോ. നിയാസുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മകന്റെ ഭാവി എന്തിനാണ് തകര്‍ക്കുന്നതെന്ന് ജോസ് ചോദിക്കുന്നുണ്ട്.
ഡോക്ടറെ വിളിച്ചിട്ടും മറുപടിയില്ല. എച്ച് എസ് കെയ്ക്ക് 95,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത് അടച്ചിട്ടില്ല. ഡോക്ടര്‍ എന്തിന് 95,000 രൂപ വാങ്ങി എന്ന് ജോസ് ചോദിക്കുമ്പോള്‍ താനൊന്നും വാങ്ങിയില്ല എന്നാണ് ഡോ. നിയാസ് പറയുന്നത്. പിന്നെ ആരാണ് വാങ്ങിയത് എന്ന് ജോസ് ചോദിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ പ്രൂഫ് കൊണ്ടുവരൂ എന്നും പോലീസിന് പരാതി കൊടുക്കൂ എന്നുമാണ് ഡോ. നിയാസ് മറുപടി പറയുന്നത്. കഴിഞ്ഞ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീട് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിൽ എത്തി.






























