റാന്നി : ഇട്ടിയപ്പാറ – ബംഗ്ലാംകടവ് റോഡില്‍ പഴവങ്ങാടി വില്ലേജ് ഓഫീസിന് സമീപം പ്രധാന പാതയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴി യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുത്തിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇത് മൂടാനോ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറാകാത്തതാണ് അപകടഭീഷണി ഉയർത്തുന്നത്. റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞ നിലയിലാണ്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഈ കുഴി വലിയ അപകടസാധ്യത ഉയർത്തുന്നു. പേരിനുമാത്രം ചില ഭാഗങ്ങളിൽ പ്ലാസ്റ്റിക് റിബൺ കെട്ടിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഈ കുഴി തിരിച്ചറിയാൻ പ്രയാസമാണ്.
തെരുവ് വിളക്കുകളുടെ അഭാവം കൂടിയാകുമ്പോൾ സ്ഥിതി ഗുരുതരമാകുന്നു. വില്ലേജ് ഓഫീസിലേക്ക് എത്തുന്ന പ്രായമായവരും രോഗികള്‍ ഉൾപ്പെടെയുള്ളവരും ഈ കുഴി കാരണം ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. വില്ലേജ് ഓഫീസിലേക്ക് വരുന്നവർക്ക് പുറമെ പ്രദേശത്തെ സ്കൂൾ കുട്ടികളും ഇതേ വഴിയിലൂടെയാണ് പോകുന്നത്. കുഴിയിൽ വീണ് വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് ഇത് പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എത്രയും വേഗം കലുങ്ക് നിർമ്മാണം പൂർത്തിയാക്കി സ്ഥലത്തെ കുഴി മൂടണമെന്നും അതുവരെ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷയും സ്ഥലത്ത് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





























