റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ വാകമരം യാത്രക്കാർക്ക് വൻ അപകടഭീഷണിയാകുന്നു. വേനൽച്ചൂടിൽ വഴിയാത്രക്കാർക്ക് ഏറെ തണലേകുന്നതാണ് ഈ മരമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ഏതുനിമിഷവും കടപുഴകി വീഴാം എന്ന അവസ്ഥയിലാണ്. ശബരിമല തീർത്ഥാടന പാതകൂടിയായ മുക്കട – അത്തിക്കയം – പെരുനാട് റോഡിലാണ് ഈ മരം അപകട ഭീഷണിയായി നിലനിൽക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന പ്രധാന പാതയാണിത്. കൂടാതെ ഈ മേഖലയിലെ മറ്റ് നിരവധി പൊതുഇടങ്ങളിലും സമാനമായ രീതിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ നിൽക്കുന്നുണ്ട്.
കാലവർഷം അടുത്തെത്തിയതോടെ അപകടഭീഷണിയായ മരങ്ങൾ സ്വന്തം ചിലവിൽ മുറിച്ചുമാറ്റണമെന്ന് തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വൃത്തങ്ങളും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകുന്നുണ്ട്. എന്നാൽ സർക്കാരിന്റെയും പഞ്ചായത്തിന്റെയും നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ വരുന്ന പൊതുവഴിയിലെ ഇത്തരം അപകടങ്ങൾ കണ്ണിൽപെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തണൽ നൽകുന്ന മരങ്ങൾ പൂർണ്ണമായി മുറിച്ചുമാറ്റണമെന്നല്ല ആവശ്യം. എന്നാൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന ഇതിന്റെ കൂറ്റൻ ചില്ലകൾ അടിയന്തിരമായി വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരു മാസം മുമ്പ് ഈ മേഖലയിൽ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ നിരവധി വീടുകൾക്കും വൈദ്യുതി തൂണുകൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിരുന്നു. സമാനമായ ഒരു ദുരന്തം ആവർത്തിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വകുപ്പും അടിയന്തിരമായി ഇടപെട്ട് വാകമരത്തിന്റെ അപകടകരമായ ചില്ലകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.





























