തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അടിക്കടിയായുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ ഉടൻ വിളിച്ച് പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അപകടങ്ങളിലെല്ലാം കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്ന് പുലർച്ചെ ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരനാണ് മരിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇടപെടലെത്തിയിരിക്കുന്നത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.





























