ആലപ്പുഴ: മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ച അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു ചേർത്തല സ്വദേശി കമ്മീഷൻ അംഗം പി മോഹനദാസിന് വാട്ടസ്ആപ് സന്ദേശമായി അയച്ചുകൊടുത്ത വീഡിയോ ദൃശ്യമാണ് കേസിന് ആധാരമായത്.
അരൂർ മെഴ്സി സ്കൂളിലാണ് സംഭവം നടന്നത്. അച്ഛൻ ചെയ്തത് ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഇത്രയും ക്രൂരമായി ഒരു കുഞ്ഞിനോടും ആർക്കും പെരുമാറാൻ കഴിയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ പ്രിൻസിപ്പലും സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. ക്ലാസ് മുറിയിൽ ടീച്ചറുടെ മുന്നിൽ കുഞ്ഞിനെ അച്ഛൻ മർദ്ദിക്കുന്ന രംഗം സാമൂഹ മാധ്യമങ്ങളിൽ വൈറലായിയിരുന്നു.