ധാരാവി: മുംബൈയിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഗർഭിണിയെ കൊന്ന് കെട്ടിത്തൂക്കിയത്. 24 വയസ് പ്രായമുള്ള എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയാണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധാരവിയിലാണ് സംഭവം. രോഷ്നി എന്ന ഇരുപത്തിനാലുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭർത്താവ് സംഭവത്തേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു.
ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃ മാതാവും ചേര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പോലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കാംനഗര്‍ ചാളിലെ വീട്ടിനുള്ളില്‍ രോഷ്നിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടുവെന്നായിരുന്നു പിതാവിനെ മകളുടെ ഭര്‍ത്താവ് അറിയിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തുവെന്നായിരുന്നു വിവരം നല്‍കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു റോഷ്നിയുടെ വിവാഹം.
വിവാഹത്തിന് പിന്നാലെ അഞ്ച് ലക്ഷം രൂപയം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും വേണമെന്നും റോഷ്നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ സാധിക്കാതെ വന്നതോടെ സ്വര്‍ണ മാലയും മോതിരയും അന്‍പതിനായിരം രൂപയുമാണ് രോഷ്നിയുടെ മാതാപിതാക്കള്‍ നല്‍കിയത്. ഇതിനേച്ചൊല്ലി ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം അപമാനിക്കപ്പെട്ടിരുന്നതായും മര്‍ദ്ദനം നേരിട്ടിരുന്നതായും റോഷ്നിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വിശദമാക്കുന്നു.





























