ന്യൂഡൽഹി: ഭർത്താവിനെ പിന്തുണച്ചതിനോ, കുടുംബ സാഹചര്യങ്ങളുമായി ‘അഡ്ജസ്റ്റ് ചെയ്തു പോകാൻ’ ആവശ്യപ്പെട്ടതിനോ മാത്രം ഒരു സ്ത്രീയുടെ ഭർതൃവീട്ടുകാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവ ആരോപിച്ച് ഭർതൃവീട്ടുകാർക്കെതിരെ ചുമത്തിയിരുന്ന ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്.ഭർതൃവീട്ടുകാർക്കെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങൾ പൊതുവായതും വ്യക്തതയില്ലാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവിനെ പിന്തുണയ്ക്കുന്നു മാനസികമായി പീഡിപ്പിക്കുന്നു അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു അല്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് പോകാൻ പറയുന്നു തുടങ്ങിയ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്. വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ, പ്രതി ചേർക്കപ്പെടുന്ന ഓരോ വ്യക്തിക്കെതിരെയുമുള്ള ആരോപണങ്ങൾ കൃത്യവും വ്യക്തവുമായിരിക്കണം. ക്രൂരതയിലോ സ്ത്രീധന പീഡനത്തിലോ അവർക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകൾ ഉണ്ടായിരിക്കണം. എന്നാൽ ഈ കേസിൽ പ്രതികളായ ഭർതൃവീട്ടുകാർക്കെതിരെ അത്തരം വ്യക്തമായ തീയതിയോ, സംഭവങ്ങളോ, പീഡന മുറകളോ കൃത്യമായി ചൂണ്ടിക്കാണിക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് 65 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.






























