ന്യൂഡൽഹി: നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ചു എന്ന വാർത്തകൾ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇത്തരമൊരു ആവശ്യം സിപിഐ മുന്നോട്ടുവെച്ചതായി തനിക്ക് അറിവില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഈ വിവരം ആദ്യമായി കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്നുമാണ് എം.എ ബേബി പറഞ്ഞത്. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോഗം തുടരും. പ്രതിപക്ഷ നേതാവിന്റെ കാര്യവും പിബിയിൽ ചർച്ചയായിട്ടില്ലെന്നും എം.എ ബേബി പറഞ്ഞു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലേത് വലിയ പരാജയമാണെന്നതിൽ തർക്കമില്ല. ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് പ്രകടനവുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യോഗം നാളെയും തുടരും. രാഷ്ട്രീയമായ വിശകലനങ്ങൾ പൂർത്തിയായ ശേഷമേ പദവികൾ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളിലേക്ക് പാർട്ടി കടക്കുകയുള്ളൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു.






























