മാനന്തവാടി : നിങ്ങൾക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞപ്പോൾ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു. അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും – രാഹുൽഗാന്ധി പറഞ്ഞു. അജിയുടെ അച്ഛൻ ജോസഫ്, അമ്മ എൽസി, ഭാര്യ ഷീബ, മകൾ അൽന മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായും രാഹുൽഗാന്ധി സംസാരിച്ചു.
ഞായറാഴ്ച രാവിലെ 7.35-ഓടെയാണ് രാഹുൽഗാന്ധി അജിയുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55 – ഓടെ ഇറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽഗാന്ധി തയ്യാറായില്ല. രാവിലെ കണ്ണൂരിൽ നിന്ന് കാർ മാർഗമാണ് രാഹുൽ ഗാന്ധി പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജിയുടെ വീട്ടിൽ എത്തിയത്.





























