ഉത്തർപ്രദേശ് : ലക്നൗവിലെ ഗോരക്പൂരിൽ സിദ്ധാർത്ഥ നഗറിൽ കുടിവെള്ള ടാങ്കിന് മുകളിൽ കുടുങ്ങിപ്പോയ രണ്ട് കുട്ടികളെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. ഒരു കൗതുകത്തിന്റെ പുറത്ത് ടാങ്കിന് മുകളിൽ കയറിയ കുട്ടികൾ ടാങ്കിലെ ഗോവണി തകർന്നു പോയതിനെ തുടർന്നാണ് അവിടെ കുടുങ്ങിയത്. ഏകദേശം ആറ് മണിക്കൂറിലധികം സമയമാണ് കുട്ടികൾ ടാങ്കിന് മുകളിൽ കുടുങ്ങിക്കിടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സിന് കുട്ടികളെ താഴെയിറക്കാൻ സാധിച്ചില്ല. ഫയർഫോഴ്സിന്റെ പക്കലുണ്ടായിരുന്ന ഏണികൾ അടക്കമുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് കുട്ടികളെ സുരക്ഷിതമായി താഴെയെത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.
ഇതോടെ ജില്ലാ ഭരണകൂടം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വ്യോമസേനയുടെ സെൻട്രൽ കമാൻഡിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സമീപത്തെ എയർബേസിൽ നിന്നും വ്യോമസേനയുടെ പടുകൂറ്റൻ ഹെലികോപ്റ്ററായ എംഐ-17 സ്ഥലത്തെത്തി. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നത്. ടാങ്കിന് മുകളിൽ നിന്ന് രണ്ട് കുട്ടികളെയും സുരക്ഷിതമായി താഴെയിറക്കിയതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.





























