കൊച്ചി : പാലാരിവട്ടം പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സത്യം ജയിക്കും. തന്‍റെ കൈ പരിശുദ്ധമാണ്. താനിക്കാര്യത്തില്‍ സാമ്പത്തികമായി ഒരു ഇടപാടും നടത്തിയിട്ടില്ല. തനിക്കെതിരെ തത്പര കക്ഷികള്‍ ശ്രമം നടത്തുന്നുവെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.
അഴിമതിയും പാലത്തിന്‍റെ ബലക്ഷയവും രണ്ടും രണ്ട് കാര്യങ്ങളാണ്. പാലത്തിന്‍റെ ഫ്ലാറ്റ്ഫോമിന് ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. അതില്‍ അഴിമതി നടന്നോ ഇല്ലയോ എന്ന് പിന്നെയാണ് ആലോചിക്കേണ്ടത്. പാലം പൊളിക്കുന്നതില്‍ ജനങ്ങള്‍ അമര്‍ഷം ഉണ്ട്. എന്നുകരുതി സുപ്രീം കോടതി വിധിയെ വിമര്‍ശിക്കേണ്ട കാര്യമില്ല. അന്വേഷണം സത്യസന്ധമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് പാലത്തിന് ബലക്ഷയമുണ്ടായി എന്ന് ഇബ്രാഹിം കുഞ്ഞ് സമ്മതിക്കുന്നത്. മാത്രമല്ല പുനര്‍നിര്‍മ്മാണത്തിന് വരുന്ന അധിക ചെലവ് കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പുനര്‍നിര്‍മ്മാണം സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.