തൊടുപുഴ : ജില്ലയിലേക്കുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കണമെന്നു നിർദേശം. കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് പ്രതിരോധ യോഗത്തിലാണു തീരുമാനം. തോട്ടം മേഖലയിലടക്കം മറ്റു ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എല്ലാദിവസവും തൊഴിലാളികൾ വന്നു പോകുന്നുണ്ട്. ഇത് അനുവദിക്കില്ല. അടുത്ത 10 ദിവസം തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാരെ അനുവദിക്കില്ല. എന്നാൽ ലയങ്ങളിലും മറ്റും താമസിക്കുന്നവർക്കു ചെറിയ തോതിൽ (നിശ്ചിത എണ്ണം തൊഴിലാളികൾ മാത്രം) തോട്ടം മേഖലകളിൽ ജോലി ചെയ്യാം.
കട്ടപ്പന, മൂന്നാർ, തൊടുപുഴ തുടങ്ങി തിരക്കേറിയ മാർക്കറ്റുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി കടകൾ വീതം തുറക്കാൻ അനുവദിക്കും പോലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തിൽ യോഗം ചേർന്നാണ് ഏതു കടകളെന്നു തീരുമാനിക്കുക. ഐസിയു ബെഡ്, വെന്റിലേറ്ററുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഓരോ ആശുപത്രികളിലും ഡപ്യൂട്ടി തഹസിൽദാർമാരെ നിയോഗിച്ചു. എല്ലാ പഞ്ചായത്തിലും ഡൊമിസിലിയറി കെയർ സെന്ററുകൾ തുറക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്കു നിർദേശം നൽകി.
വീടുകളിൽ ഐസലേഷനിൽ കഴിയാൻ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതരെയാണ് ഇവിടേക്കു മാറ്റുക. ഡീൻ കുര്യാക്കോസ് എംപി, നിയുക്ത എംഎൽഎമാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ മുൻ എംഎൽഎമാരായ എസ്.രാജേന്ദ്രൻ, ഇ.എസ്.ബിജിമോൾ, ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി, എഡിഎം അനിൽ കുമാർ, ഡിഎംഒ ഡോ. എൻ. പ്രിയ, ആർഡിഒ അനിൽ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.