കട്ടപ്പന : ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വൻ ദുരൂഹത. നവജാത ശിശുവിനേയും പ്രായമായ ഒരാളേയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തന്‍ പുരയ്ക്കല്‍ നിതീഷ് (രാജേഷ്) കുറ്റസമ്മതം നടത്തിയതോടെയാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുന്നത്. വയോധികനെ കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിന്റെ തറ പൊളിച്ച് ഞായറാഴ്ച പരിശോധന നടത്തും. കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന മറ്റൊരു വീടിന്റെ തൊഴുത്തിലും പരിശോധനയുണ്ടാകും. കൊല്ലപ്പെട്ട വിജയന്റെ മകന്‍ വിഷ്ണു, അമ്മ സുമ എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്. വിഷ്ണുവിന്റെ(29) അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് കിട്ടിയ വിവരം. കുഞ്ഞിനെ നിതീഷ് തൂവാലകൊണ്ട് ശ്വാസംമുട്ടിച്ചെന്നും വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. ആഭിചാരക്കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഗന്ധർവന് കൊടുക്കാനെന്നുപറഞ്ഞ് കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. കുഞ്ഞിനെ സാഗരജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടു. ഏതാനും വർഷംമുൻപാണ് ഇത് നടന്നത്. വിഷ്ണുവിന്റെ സഹോദരിക്ക് നിധീഷുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞാണ് ഇതെന്നാണ് സൂചന. പിന്നിട് വീടുവിറ്റ് ഇവർ കാഞ്ചിയാറിലെ വാടകക്കെട്ടിടത്തിലേക്ക് മാറി. മാസങ്ങൾക്കുമുൻപ് വിഷ്ണുവിന്റെ അച്ഛനെ കൊന്ന് താമസിച്ചിരുന്ന വാടകവീടിന്റെ തറകുഴിച്ച് മൃതദേഹം മൂടി കോൺക്രീറ്റ് ചെയ്തതായും പോലീസ് സംശയിക്കുന്നു. ഞായറാഴ്ച വീടിന്റെ തറകുഴിച്ച് പരിശോധന നടത്തും. അതേ സമയം മറ്റൊരു വീട്ടിലെ തൊഴുത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതികളുടെ മൊഴി. അവിടേയും പോലീസ് പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.





























