കട്ടപ്പന : ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് കട്ടപ്പന കക്കാട്ടുകടയിലെ വാടക വീട്ടിൽ തറ പൊളിച്ച് നെല്ലിപ്പള്ളിൽ വിജയന്റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. വിജയന്റെ ഭാര്യ സുമയും മകൻ വിഷ്ണുവുംമകളും ഇവിടെയാണ് താമസം. ഭാര്യയെയും മകനെയും പ്രതിചേർത്തു. മൂന്നായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാർഡ് ബോർഡ് പെട്ടിയിലാക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു 58 വയസുകാരന്റെ മൃതദേഹം. ഇന്ന് രാവിലെ 10 മണിയോടെയാണ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യ പ്രതി നിതീഷിനെ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിജയനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി.
പ്രതി പറഞ്ഞ ഭാഗത്ത് കുഴിയെടുത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നരയടി വ്യാസവും അഞ്ചടിയിലേറെ താഴ്ചയുമുള്ള കുഴിയിൽ മുട്ടിൽ കുത്തി കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പാന്റ്സ്, ഷർട്ട്, ബെൽറ്റ് എന്നിവ ധരിച്ചിരുന്നു. ശരീര ഭാഗങ്ങൾ അഴുകി അസ്ഥികൂടമായിരുന്നു. തലയോട്ടി വേർപെട്ട നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ വിജയന്റേതെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കഴിഞ്ഞ രണ്ടിന് ഒരു വർക്ക്ഷോപ്പിലെ മോഷണ ശ്രമത്തിനിടെയാണ് വിജയന്റെ മകൻ വിഷ്ണുവും കൂട്ടാളിനിതീഷ് രാജനും പിടയിലായത്. വിഷ്ണുവിന്റെ മാതാവിന്റെയും സഹോദരിയുടെയും സംസാരത്തിലും വീട്ടിലെ സാഹചര്യങ്ങളിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് ഇരട്ട കൊലപാതക കേസിന് തുമ്പുണ്ടാക്കിയത്.





























