തിരുവനന്തപുരം : പോലീസിനും സർക്കാർ വാഹനങ്ങൾക്കും ഇന്ധന വിതരണം പൂർണമായും നിർത്തുമെന്ന് പമ്പുടമകൾ മുന്നറിയിപ്പ് നൽകി. അടുത്ത മാസം ഒന്നാം തീയതി മുതൽ ഇന്ധനം നൽകില്ലെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. കഴിഞ്ഞ മാസത്തെ കുടിശികയായ 2,000 കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് പമ്പുടമകൾ പറഞ്ഞു. വൻ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നതെന്നും വിതരണക്കാർ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നൽകി.
കുടിശിക സംബന്ധിച്ച് ജനുവരി ഒന്നിന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് ആറ് മാസത്തെ കുടിശിക ഉണ്ടായിരുന്നതിൽ നാല് മാസത്തെ കുടിശിക പമ്പുകൾക്ക് നൽകിയിരുന്നു. എന്നാൽ വീണ്ടും ആറുമാസത്തെ കുടിശിക കിട്ടാനുണ്ട്. നാല് ലക്ഷം മുതൽ 25 ലക്ഷം വരെ കിട്ടാനുള്ള പമ്പുകളുണ്ട്. മാർച്ച് 31-ന് മുൻപ് മുഴുവൻ കുടിശികയും തീർക്കാത്ത പക്ഷം പോലീസ്, ഫയർഫോഴ്സ്, റവന്യൂ, മറ്റ് സർക്കാർ കരാറുകാർ എന്നിവർക്കുള്ള ഇന്ധന വിതരണം പൂർണമായി നിറുത്തിവയ്‌ക്കുമെന്നാണ് അറിയിപ്പ്.





























