തിരുവനന്തപുരം : കേരളത്തിൽ യു.ഡി.എഫ് സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നും എം.എൽ.എ ആയി തുടരുമെന്നുമുള്ള കടുത്ത നിലപാടിലാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളും യു.ഡി.എഫിനെ 102 എന്ന വിജയസംഖ്യയിലേക്ക് എത്തിച്ചതും തന്റെ ടീം വർക്കിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി തന്റെ രാഷ്ട്രീയ ജീവിതം തന്നെ പണയപ്പെടുത്തിക്കൊണ്ട് യു.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏക നേതാവാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയാകാതെ മന്ത്രിസഭയിൽ അംഗമാകാൻ അദ്ദേഹം ഒട്ടും താല്പര്യപ്പെടുന്നില്ല. വി.ഡി. സതീശന്റെ ഈ തീരുമാനം ഹൈക്കമാൻഡിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇവരുമായി നേരിട്ട് ചർച്ച നടത്തും. ഞായറാഴ്ച വൈകുന്നേരത്തോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.






























