തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ വൻ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് ബിനോയ് വിശ്വം മാറണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുകയാണ്. ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലെ പിഴവാണ് പലയിടങ്ങളിലും പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. ചടയമംഗലം, ചാത്തന്നൂർ എന്നിവിടങ്ങളിലെ തോൽവിക്ക് പ്രധാന കാരണം ഇതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂരിലെയും നാദാപുരത്തെയും തോൽവിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ തന്നെയാണ് കാരണമെന്ന് പാർട്ടി അണികൾക്കിടയിൽ വിമർശനമുണ്ട്. ചാത്തന്നൂരിലെ തോൽവി ബിജെപിക്ക് സിപിഐ നൽകിയ സംഭാവനയാണെന്ന് സംവിധായകൻ എം.എ. നിഷാദ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചു. പാർട്ടിയുമായി അടുത്ത ബന്ധമുള്ള പലരും നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.






























