തിരുവനന്തപുരം : തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്ന പിണറായിയുടെ നിലപാട് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വെള്ളാപ്പള്ളി നടേശന്റെ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പരാമർശങ്ങളെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. താഴെത്തട്ടു മുതലുള്ള നേതാക്കൾക്കിടയിൽ ഇതേ വികാരമാണ് ഉള്ളത്.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന നേതൃത്വം പിണറായി വിജയന്റെ തീരുമാനങ്ങൾക്ക് ‘ഓശാന പാടുന്ന’ നിലപാടാണ് സ്വീകരിച്ചതെന്ന് വിമർശനമുണ്ട്. തെറ്റായ നയങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ ആരും തയ്യാറാകാതിരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. സഖാക്കൾക്ക് ഇനി ഭയരഹിതമായി കാര്യങ്ങൾ പറയാമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ചർച്ചയായിട്ടുണ്ട്. ഇത് ഇത്രയും കാലം പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവായിയാണ് കണക്കാക്കുന്നത്.






























