തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി എഐസിസി നിയോഗിച്ച നിരീക്ഷകർ കേരളത്തിലെത്തി ചർച്ചകൾ ആരംഭിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായും പ്രധാന നേതാക്കളുമായും ചർച്ച നടത്തിയ ശേഷം ഇവർ എഐസിസിക്ക് റിപ്പോർട്ട് സമർപ്പിക്കും. യുഡിഎഫ് നേതാക്കളുമായും ഇവർ ആശയവിനിമയം നടത്തും.എംഎൽഎമാരുടെ പിന്തുണയുടെ മാത്രം അടിസ്ഥാനത്തിലല്ല മറിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന മുൻ തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ മാറ്റാനും പുതിയവ എടുക്കാനും ഹൈക്കമാൻഡിന് അധികാരമുണ്ടെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
ഹൈക്കമാൻഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും ഉറച്ചുനിൽക്കുന്നു. വി.ഡി. സതീശന് അനുകൂലമായ സോഷ്യൽ മീഡിയ പ്രതികരണങ്ങളും ജനവികാരവും ഹൈക്കമാൻഡ് പരിശോധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ യഥാർത്ഥ “വിജയശില്പികൾ” ആരെന്ന് കേരളത്തിലെ ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്നായി അറിയാമെന്നും, ഇക്കാര്യത്തിൽ പ്രത്യേക വിശദീകരണം ആവശ്യമില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഹൈക്കമാൻഡിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.






























