കണ്ണൂര്‍: തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. അതേസമയം ഓണാവധിക്ക് മുമ്പ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥർക്കും ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അല്ലാത്ത പക്ഷം കർശന നടപടി ഉണ്ടാകും. വേനൽ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചർച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വർഷം എന്തായാലും നടപ്പിലാക്കാൻ പറ്റില്ലെന്നും കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ സര്‍ക്കുലറുമായി ബന്ധപ്പെട്ടും മന്ത്രി ശിവൻകുട്ടി വിമര്‍ശനം ഉന്നയിച്ചു. ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്നാവശ്യപ്പെട്ടാണ് വൈസ് ചാന്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. രാജ്യത്ത് വിവിധ ദിനങ്ങൾ ആചാരിക്കാറുണ്ടെന്നും എന്നാൽ ഇങ്ങനെ ഒരുദിനം ആദ്യമായിട്ടാണെന്നും സംസ്ഥാന മന്ത്രിസഭാ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ശ്രമമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഏത് അധികാരം വച്ചാണ് ഇങ്ങനെ ഒരു ആഹ്വാനം ഗവര്‍ണര്‍ നടത്തുന്നത് എന്നും അദേദഹം ചോദിച്ചു.






























