തെൽ അവീവ് : നിർബന്ധിത സൈനിക സേവനം സംബന്ധിച്ച പുതിയ നിർദേശം നടപ്പാക്കിയാൽ ഇസ്രായേലിൽനിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് മുതിർന്ന ജൂത പുരോഹിതൻ. ഇസ്രായേലി ചീഫ് സെഫാർഡിക് റബ്ബി യിത്സാക്ക് യോസഫാണ് സർക്കാറിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ കോളിളക്കാണ് അധിനിവേശ രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്.
നിങ്ങൾ ജനങ്ങളെ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചാൽ എല്ലാവരും വിദേശത്തേക്ക് പോകുമെന്ന് യോസഫ് വ്യക്തമാക്കി. ‘ഞങ്ങൾ സ്വന്തമായി ടിക്കറ്റ് എടുക്കും. ഞങ്ങളെ സൈന്യത്തിലേക്ക് നിർബന്ധിക്കാനാകില്ല. സർക്കാറും ഇതിന് കൂട്ടുനിൽക്കുകയാണ്. മതപഠന സ്ഥാപനങ്ങൾ ഇല്ലെങ്കിൽ സൈന്യത്തിന് വിജയിക്കാനാകില്ലെന്ന് ഈ മതേതര ആളുകൾ മനസ്സിലാക്കണം’ -റബ്ബി യോസഫ് വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യക്കിടയിലാണ് യോസഫിന്റെ പ്രസ്താവന വരുന്നത്. സൈന്യത്തിൽ ആൾക്ഷാമമുണ്ടെന്നും മതപഠനശാലകളിലെ വിദ്യാർഥികളെ നിർബന്ധിത സൈനിക സേവനത്തിന് സജ്ജമാക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.





























