ദുബായ് : റംസാന്റെ ഭാഗമായിട്ടുള്ള ഇഫ്താർ വിരുന്നുകൾ രാജ്യമൊട്ടാകെ തുടക്കം കുറിച്ചു. വിവിധസ്ഥാപനങ്ങളും കമ്പനികളും ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നുണ്ടെങ്കിലും പ്രവാസി സംഘടനകൾ ഒരുക്കുന്ന വിരുന്നുകളിലാണ് ജനങ്ങളേറെ എത്താറുള്ളത്. പ്രത്യേകിച്ചും മലയാളി കൂട്ടായ്മകൾ ഒരുക്കുന്ന ഇഫ്താർ വിരുന്ന് എപ്പോഴും വ്യത്യസ്തമാകാറുണ്ട്. ഇനി വരുംദിവസങ്ങളിൽ ഇഫ്താർ സ്നേഹസംഗമങ്ങൾ കൂടുതൽ സജീവമാകും. ഒട്ടേറെ ലേബർക്യാമ്പുകളിലും കൂട്ടായ്മകൾ ഇഫ്താർ വിരുന്നുകളൊരുക്കാറുണ്ട്. റംസാന്റെ ആദ്യ ദിവസത്തിൽ നൂറുക്കണക്കിനാളുകൾക്കായി എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ (ഇ.ആർ.സി.) ഒരുക്കിയ നോമ്പുതുറ ഏറെ ശ്രദ്ധേയമായിരുന്നു.
പൊതുജനങ്ങൾക്കൊപ്പം ഇ.ആർ.സി. ആക്ടിങ് സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരിയും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. റംസാൻ തമ്പുകളിലെ സേവനങ്ങളും സൗകര്യങ്ങളും അദ്ദേഹം അവലോകനം ചെയ്തു. പുണ്യമാസത്തിലുടനീളം വൈവിധ്യമാർന്ന ഇഫ്താർ ഭക്ഷണം നൽകാനാണ് ഇ.ആർ.സി.യുടെ പദ്ധതി. സാമൂഹിക ഐക്യദാർഢ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇ.ആർ.സി.യുടെ പ്രധാന സംരംഭങ്ങളിൽ ഒന്നാണ് ഇഫ്താർ പദ്ധതി.





























