തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി. മാപ്പപേക്ഷ സ്വീകരിക്കണോ എന്ന കാര്യം പരിശോധിക്കണമെന്ന് കോടതി. 17 വര്‍ഷം സര്‍വിസുള്ള ഉദ്യോഗസ്ഥനാണ് കോടതിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് ആരാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് തന്നെ സംശയമാണോ എന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ അനുമതി ഇന്ന് തന്നെ രേഖാമൂലം സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് കശുവണ്ടി വകുപ്പിന്റെ സെക്രട്ടറിയായ കെ. ബിജുവിനെതിരെ കേരള ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് എടുത്തത്. അദ്ദേഹത്തിന്റെ ഉത്തരവ് ദുരുദ്ദേശപരമായിരുന്നെന്നും കോടതിയെ അപമാനിക്കുന്ന പരാമർശങ്ങളാണ് നടത്തിയതെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ. കെ. ബിജു ആദ്യം ഒരു മാപ്പപേക്ഷ നൽകിയെങ്കിലും അത് കോടതി സ്വീകരികരിച്ചിരുന്നില്ല. ശേഷം വീണ്ടും നൽകുകയായിരുന്നു. ആ മാപ്പപേക്ഷയിലാണ് ഇന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിച്ചത്. ശക്തമായ വിമർശനങ്ങളാണ് ഇന്നും കോടതി ഉന്നയിച്ചത്.






























